Monday, October 24, 2011

ചായകോപ്പയിലെകൊടുംകാറ്റ്

പ്രവാസ ജീവിതത്തിലെ ഒരു പതിവ് ദിവസം, സമയം ഉച്ച ഒന്നര, ഉച്ചയൂണിനു ശേഷം ഉറങ്ങാന്‍ കിട്ടുന്ന അരമണിക്കൂര്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഞാന്‍ തീരുമാനിച്ചു. സിരകളില്‍ ഒരായിരം ഉറുമ്പുകള്‍ നുരയ്ക്കുന്നതുപോലെ ഒരു തലവേദന. ജോലിയുടെ ആധിക്യം മൂലമുണ്ടായ തലവേദനയാണെന്നു നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി. രാവിലെ മുതല്‍ പ്രമുഖ സൗഹൃദവലയ സൈറ്റുകളിലും വാര്‍ത്ത അധിഷ്ടിത മേഖലകളിലും കിടന്നു വിരജിച്ചതിനു ദൈവം തന്ന ചെറിയ ഒരു ശിക്ഷ... ഉറക്കത്തിന്റെ നഗ്ന മേനി എന്നെ വാരിപുണരുവാന്‍ തുടങ്ങിയിരിക്കുന്നു. ആ കരലാലനത്തില്‍ ഞാന്‍ സ്വയം മറന്ന് വഴുതി വീണുകൊണ്ടേഇരുന്നു. 

ക്രീം ക്രീം........ ക്രീം ക്രീം........ പെട്ടന്നാണ് എന്റെ ഫോണ്‍ അലറി വിളിച്ചത്. കാമുകനോട് ഒട്ടിനില്‍ക്കുന്ന കാമുകിയെ അവനില്‍നിന്നും ശക്തിയായി വേര്‍പെടുത്തുന്ന ക്രൂരനായ കാമുകീപിതാവിനെ പോലെ ആ ഫോണ്‍ കാള്‍ എന്റെ ഉറക്കത്തിനു കടിഞ്ഞാണിട്ടു. ആരെഒക്കെയോ ശപിച്ചുകൊണ്ട് ഞാന്‍ ആ ഫോണ്‍ എടുത്തു ചെവിയില്‍ വച്ച് നീട്ടി ഒരു "ഹലോ....." വച്ചുകൊടുത്തു. അപ്പോള്‍ കേള്‍ക്കാം മറുവശത്തുനിന്നും അറബിയുമല്ല ഇംഗ്ലീഷ്ഉം അല്ലാത്ത അവ്യക്ത ഭാഷയില്‍ ഒരു കിളിനാദം. അവള്‍ എന്നോട് പറഞ്ഞ വാര്‍ത്ത കേട്ട് അക്ഷരാര്‍ഥത്തില്‍ ഞാന്‍ ഞെട്ടിത്തെറിച്ചുപോയി. എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇല്ല ഇതുസംഭവിക്കാന്‍ യാതൊരു വഴിയുമില്ല. ഞാന്‍ അവളോട്‌ വീണ്ടും വീണ്ടു ചോദിച്ചു. അപ്പോഴും ഒരു ചെറു ചിരിയോടെ, വളരെ സ്നേഹത്തോടെ അവള്‍ മൊഴിഞ്ഞു സംഗതി സത്യമാണ്. സംഗതി എന്തെന്നാല്‍ സംഭവബഹുലമാണ്. പ്രവാസ ജീവിതം തുടങ്ങിയ കാലത്ത്, ഒന്ന് വീണുപോയാല്‍ ആരും കാണില്ല പത്തു പൈസ തന്നു സഹായിക്കാന്‍ എന്ന സത്യം മനസ്സിലാക്കിയ സമയത്ത് ഇവിടുത്തെ ബാങ്ക് അക്കൗണ്ട്‌ഇല്‍ ഒരുനേരത്തെ മരുന്നിനുള്ള കാശു സൂക്ഷിക്കാന്‍ തീരുമാനിച്ചു. ആ തീരുമാനത്തിന്റെ ഭലമായി ഒരു ഇരുനൂറു കാശ് ബാങ്ക് ബാലന്‍സ് ആയി. പണ്ടെപ്പോഴോ എഴുതി ഒപ്പിട്ടു കൊടുത്ത ഒരു കടലാസിന്റെ പിന്‍ബലത്തില്‍ ബാങ്ക് നടത്തിയ വാര്‍ഷിക നറുക്കെടുപ്പില്‍ ഞാനും അങ്ങനെ അങ്ങമാകാന്‍ കാരണമായി. ഇതാ ഇപ്പോള്‍ ആ ഒന്നാം സമ്മാനം എന്നെ തേടി വന്നിരിക്കുന്നു. നിങ്ങള്‍ പറയു, ഞാന്‍ എങ്ങനെ ഇത് വിശ്വസിക്കും. പക്ഷെ വിശ്വസിച്ചേ പറ്റു സംഗതി സത്യമാണ്. ഹോ.... ഹെന്റെ അമ്മച്ചിയെ ..... പത്തു പതിനാറുകോടി രൂപ. അപ്പോള്‍ തന്നെ ഫോണ്‍ എടുത്തു മറ്റൊരു സ്ഥലത്ത് ജോലിചെയ്യുന്ന കൂടെപിറപ്പിനെ വിളിച്ചു വിവരം പറഞ്ഞു. മനസ്സില്‍ അണപൊട്ടി ഒഴുകുന്ന സന്തോഷം നാട്ടിലുള്ള പ്രിയതമയെ വിളിച്ചു പങ്കുവച്ചു. ആ വകയില്‍ കൊടുത്തു ഒരു പങ്ക് പെറ്റ അമ്മയ്ക്കും. ഓഫീസിലെ സുഹൃത്തുക്കള്‍ ഒരു അടിച്ചുപൊളി പാര്‍ട്ടിയ്ക്കായി ആരവം കൂട്ടി. ഞാന്‍ ബാങ്കിലേക്ക് ഓടി...................

ബാങ്ക് അധികൃതര്‍ വളരെ ഊഷ്മളമായ ഒരു സ്വീകരണം തന്നെയാണ് എനിക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്. അവര്‍ എന്നോട് വളരെ വിലപിടിപ്പുള്ള ഒരു ഇരിപ്പിടത്തില്‍ ഇരിക്കാന്‍ അപേക്ഷിച്ചു. സലിം കുമാര്‍ മായാവി സിനിമയില്‍ അടിക്കുന്ന ഡയലോഗ് ആണ് എനിക്ക് അപ്പോള്‍ ഓര്‍മ്മ വന്നത് "എനിക്ക് വട്ടായതാന്നോ അതോ ബാങ്ക് കാര്‍ക്ക് മൊത്തം വട്ടായതാന്നോ !!!! " സംശയിച്ച് ഇരിക്കുമ്പോള്‍ അതാ വരുന്നു എനിക്കുള്ള ചെക്ക്. അത് അവര്‍ വളരെ വലിപ്പം ഉള്ളതും മനോഹരമായതുമായ ഒരു കവറില്‍ ഇട്ട് എന്നെ ഏല്‍പ്പിച്ചു. ഞാന്‍ അതുവാങ്ങി കൌണ്ടറില്‍ അതുമാറി കാശാക്കാന്‍ കാത്തിരുന്നു. എന്റെ മനസ്സില്‍ അപ്പോഴും ലഡുകള്‍ പോട്ടികൊണ്ടേയിരുന്നു. കാണാവുന്ന നല്ല സ്വപ്‌നങ്ങള്‍ ഒക്കെ ഞാന്‍ ഒരു പിശുക്കും കൂടാതെ കണ്ടുകൊണ്ടേ ഇരുന്നു. പെട്ടെന്നാണ് എന്റെ പേര് വിളിച്ചത്. ഞാന്‍ വളരെ ഭവ്യതയോടെ ആ ചെക്കുമായി കൌണ്ടറില്‍ ഇരുന്നു എന്നെ നോക്കി മന്ദഹസിക്കുന്ന സുന്ദരിയുടെ കൈവശം ഏല്‍പ്പിച്ചു. അതാ.... പെട്ടന്ന് അവിടം ആകെ കുലുങ്ങുന്നു, ഒന്നും മനസ്സിലാകുന്നില്ല, ആള്‍ക്കാര്‍ പരിഭ്രാന്തരായി നെട്ടോട്ടം ഓടുന്നു. എനിക്കും രക്ഷപ്പെടണം, എന്നെ നോക്കിയിരിക്കുന്ന ഒരുപാട് ജീവിതങ്ങള്‍ ഉണ്ട്. അവര്‍ക്ക് ഞാന്‍ മാത്രമേ ഉള്ളു. ഞാന്‍ അവളോട്‌ ആക്രോശിച്ചു "എന്റെ ചെക്ക് തിരിച്ചു താ......."  "ഗിവ് ബാക്ക് മൈ ചെക്ക്‌...... ഗിവ് മൈ ചെക്ക്‌ ബാക്ക്" അപ്പോള്‍ അവള്‍ എന്നോട് ആക്രോശിക്കുന്നു "എന്ത് ചെക്ക് ???..... ഏതു ചെക്ക് ???...." "വിച്ച് ചെക്ക്‌ ???....." വാട്ട്‌ ചെക്ക്‌ ???....." പതുക്കെ പതുക്കെ അവളുടെ കിളിനാദം പരുക്കന്‍ ശബ്ദമായി മാറുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. അതാ അവള്‍ ഒരു പുരുഷനായി മാറികൊണ്ടിരിക്കുന്നു എന്നിട്ട് ഞാന്‍ ഇരിക്കുന്ന കസേരയില്‍ പിടിച്ചു ശക്തിയായി കുലുക്കുന്നു. എനിക്കൊന്നും മനസ്സിലാകുന്നില്ല. ഇതിനിടയില്‍ അവളുടെ മുഖത്തിന്‌ വളരെ മാറ്റം സംഭവിച്ചിരിക്കുന്നു. എന്റെ സഹപ്രവര്‍ത്തകന്‍ റോഷന്റെ അതെ മുഖഛായ..... ഇതെങ്ങനെ സംഭവിക്കുന്നു. അപ്പോള്‍ സ്നേഹത്തോടെ റോഷന്റെ ഒരു കുശലാന്വേഷണം "ഉറങ്ങുകയായിരുന്നോ......" ഞാന്‍ പകുതി ചമ്മലോടെ പറഞ്ഞു "അതെ.... ഉറങ്ങി പോയി". എന്നാലും റോഷന്‍ വിചാരിച്ചാലും ഒരു കൊച്ചു ഭൂമികുലുക്കം സൃഷ്ടിക്കാന്‍ കഴിയുമെന്ന കാര്യമോര്‍ത്തു ഞാന്‍ ഊറിച്ചിരിച്ചു. അപ്പോള്‍ ഒരു കള്ളച്ചിരിയോടെ മനസ്സില്‍ മിന്നിമറഞ്ഞ പ്രിയതമയോട് എന്‍ ആത്മഗതം "ക്ഷെമിക്കു പ്രിയേ, വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം"

No comments:

Post a Comment